ജീവിക്കാൻ സമൂഹം സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യണം ?’ ട്രാൻസ്ജെൻഡർ സജന ഷാജി സമൂഹത്തോട് നിറകണ്ണുകളോടെ ചോദിക്കുന്ന ചോദ്യമാണ്. കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസിലെ വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയാണ് സജന അടക്കമുള്ള അഞ്ച് ട്രാൻസ്ജൻഡർമാർ. സ്വാദിഷ്ടമായ ബിരിയാണിയും ഊണുമെല്ലാം പൊതി കെട്ടി വഴിയരികിൽ കൊണ്ടുപോയി വിറ്റ് നല്ല രീതിയിൽ ജീവിച്ചുപോരുന്നതിനിടെയാണ് ഇവർ കച്ചവടം നടത്തുന്നതിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജന അടക്കമുള്ളവരുടെ കച്ചവടം തടസപ്പെടുത്തുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ലിംഗവിവേചനം മുൻനിർത്തിയുള്ള അതിക്ഷേപങ്ങൾ നടത്തി മാനസികമായും തളർത്തി. പ്രശ്നങ്ങൾ മുഴുവൻ സജന സോഷ്യൽ മീഡയയിൽ പങ്കുവച്ചു. കുറച്ച് ദിവസമായി തങ്ങളെ മാനസികമായി ഇവർ പീഡിപ്പിക്കുകയാണെന്ന് സജന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വിഷയത്തിലിടപെടാൻ പൊലീസ് വിസമ്മതിച്ചുവെന്നും സജന പറയുന്നു.
